Sunday, May 27, 2012

ബാംഗളൂര്‍ വേള്‍ഡ് മാരത്തണില്‍ ജോണ്‍ ജേക്കബ്

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ടൈറ്റില്‍ സ്‌പോണ്‍സര്‍ ചെയ്ത വേള്‍ഡ് 10 കെ ബാംഗളൂര്‍ 2012 മേയ് 27 മാരത്തണില്‍ പങ്കെടുത്ത ജോണ്‍ ജേക്കബ് 10 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ ഒന്‍പതു മിനിട്ടുകൊണ്ടു ഓടിയെത്തി. രാവിലെ 7.10-നായിരുന്നു മാരത്തണ്‍ ആരംഭിച്ചത്.

ഫിനിഷ് ചെയ്ത പുരുഷന്മാരിലെ ആദ്യ ഇരുപതില്‍ ഇന്ത്യയില്‍ നിന്നുള്ള ആരുമില്ല. ഒന്നാം സ്ഥാനത്തെത്തിയ കെനിയയുടെ ജിയോഫ്രൈ കിപ്‌സാങ് 00:28:00 മിനിട്ടിലാണ് ഓടിയെത്തിയത്. 

Sunday, May 20, 2012

'യഥാര്‍ഥ പുരോഹിതര്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവര്‍'

ദൈവത്തോടു ചേര്‍ന്നു നില്ക്കുന്നവരും അതേ സമയം ജനങ്ങളുടെ ഇടയില്‍ അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ് യഥാര്‍ഥ പുരോഹിതരെന്നു മാവേലിക്കര രൂപത മെത്രാപ്പോലിത്ത ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.


പ്രശസ്ത ധ്യാനഗുരുവും വാഗ്മിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുട്ടനാട് കാത്തലിക് അസോസിയേഷനും (കെ.സി.എ) കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയും (കിഡ്‌സ്) ദര്‍ശനപുരം സമൂഹവും ചേര്‍ന്നു ആലപ്പുഴ ദര്‍ശനപുരത്തു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലിത്ത. ഫാ. തോമസ് മൂര്‍ അന്തരിക്കുമ്പോള്‍ ദര്‍ശനപുരത്തെ സിഎംഐ പോരൂക്കര ആശ്രമ പ്രീഫെക്ട് ആയിരുന്നു. കരിക്കംപള്ളില്‍ കുടുംബവുമായുള്ള ബന്ധത്തെ - പ്രത്യേകിച്ച് ഫാ. തോമസ് മൂറുമായും റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെയുമായും - മെത്രാപ്പോലിത്ത അനുസ്മരിച്ചു. അക്ഷരാര്‍ഥത്തില്‍ വൈദിക ജീവിതം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു ഫാ. തോമസ് മൂറെന്നും കൂട്ടിച്ചേര്‍ത്തു.

കെ.സി.എ ഡയറക്ടര്‍ ഫാ. സിറിയക് തുണ്ടിയില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു തയാറാക്കിയ സചിത്ര സ്മരണിക 'സുവചനം' തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സിഎംഐ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ.ജയിംസ് തയ്യില്‍ സിഎംഐ പ്രകാശിപ്പിച്ചു. ഫാ. തോമസ് മൂറുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളവരുടെ ഓര്‍മ്മക്കുറിപ്പുകളാണ് 'സുവചന'ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാല്പതോളം പേര്‍ എഴുതിയിരിക്കുന്നു.

കൈതവന വിമലഹൃദയനാഥ ദേവാലയ വികാരി ഫാ.ജോര്‍ജ് ചാലങ്ങാടി, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി.മാത്യു എടയാടി, സമഗ്രവികാസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സിഎംഐ, സാമൂഹ്യ പ്രവര്‍ത്തക ജര്‍മനിയില്‍ നിന്നുള്ള ബ്രിജിറ്റ് ഫിലോനാര്‍ഡി, സമീപവാസികളെ പ്രതിനിധീകരിച്ച് ദീപ എല്‍. പ്രസാദ്, കരിക്കംപള്ളില്‍ കുടുംബത്തെ പ്രതിനിധീകരിച്ച് എസ്. ബേബി കരിക്കംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.എ പ്രസിഡന്റ് ജോസഫ് കുഞ്ചറിയ കളീയ്ക്കല്‍ സ്വാഗതവും കിഡ്‌സ് വൈസ് പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല നന്ദിയും പറഞ്ഞു. റിച്ച റോസ് മൈക്കിള്‍ കരിക്കംപള്ളില്‍, അപര്‍ണ സേവ്യര്‍ ചൂളയ്ക്കല്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

സമ്മേളനത്തിനു മുന്നോടിയായി ദര്‍ശനപുരത്തെ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ ചാപ്പലില്‍ അനുസ്മരണ ബലിയും ഒപ്പീസും നടത്തി. ഫാ. തോമസ് മൂര്‍ തുടക്കമിട്ട 'അമ്മയും കുഞ്ഞും' പദ്ധതിയുടെ ഭാഗമായി ദര്‍ശനപുരത്തിനു സമീപം താമസിക്കുന്ന അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്കായി സമ്മേളനത്തെത്തുടര്‍ന്ന് പോക്ഷകാഹാര വിതരണവും സംഘടിപ്പിച്ചു. നൂറ്റമ്പതോളം കുട്ടികള്‍ പങ്കെടുത്തു.

ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തയാറാക്കിയ സചിത്ര സ്മരണിക 'സുവചനം' ആലപ്പുഴ ദര്‍ശനപുരത്ത് സെന്റ് ജോസഫ്‌സ് സിഎംഐ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ.ജയിംസ് തയ്യില്‍ സിഎംഐ പ്രകാശനം ചെയ്യുന്നതാണ് ഫോട്ടോയിലെ ദൃശ്യം. അഡ്വ. പ്രദീപ് കൂട്ടാല, ജോസഫ് കുഞ്ചറിയ കളീയ്ക്കല്‍, ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സിഎംഐ, ഫാ. സിറിയക് തുണ്ടിയില്‍ സിഎംഐ, ഫാ.ജോര്‍ജ് ചാലങ്ങാടി, മാവേലിക്കര രൂപത മെത്രാപ്പോലിത്ത ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, എ.സി.മാത്യു എടയാടി, ബ്രിജിറ്റ് ഫിലോനാര്‍ഡി എന്നിവര്‍ സമീപം.

തോമസ് മത്തായി കരിക്കംപള്ളില്‍ - എഡിറ്റര്‍, അഡ്വ. പ്രദീപ് കൂട്ടാല, പ്രൊഫ. ചെറിയാന്‍ അലക്‌സാണ്ടര്‍ കല്ലുപുരയ്ക്കല്‍, അഡോള്‍ഫ് സേവ്യര്‍ കല്ലൂക്കളം - എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍, ജോസഫ് കുഞ്ചറിയ കളീയ്ക്കല്‍ - പബഌഷര്‍ എന്നിവരടങ്ങിയ സമിതിയാണ് സ്മരണിക തയാറാക്കിയത്. സചിത്ര സ്മരണിക 'സുവചനം' വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, May 11, 2012

എടത്വയിലെ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ ദൈവദാസ പദവിയിലേക്ക്

കേരള അസീസി പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നാമകരണ നടപടികള്‍ മേയ് 19-ന് ചങ്ങനാശേരി അതിരൂപതാ ശതോത്തര രജതജൂബിലി സമ്മേളനത്തില്‍ പ്രഖ്യാപിക്കും. വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ മാനുവല്‍ മൊണ്‍തെയ്‌രോ ദെ കാസ്‌ട്രോയുടെ സാന്നിധ്യത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രഖ്യാപനം നടത്തും. ദൈവദാസനായി ഉയര്‍ത്തുന്ന ചടങ്ങ് ജൂണില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടക്കും. നാമകരണത്തിന് ഫാ.സിബിച്ചന്‍ പുതിയിടം കപ്പുച്ചിനെ പോസ്റ്റ്‌ലേറ്ററായി നിയമിച്ചു. ഇതിനുള്ള ഓഫീസ് എടത്വ ഫൊറോന പള്ളിയില്‍ തുറക്കും.

എടത്വ തെക്കേടത്ത് പുത്തന്‍പറമ്പില്‍ ഫീലിപ്പോസിന്റെയും ചമ്പക്കുളം കറുകയില്‍ ത്രേസ്യാമ്മയുടെയും പുത്രനായി 1836 ജൂലൈ എട്ടിനു തൊമ്മച്ചന്‍ ജനിച്ചു. രണ്ടര വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. മാതാവ് ത്രേസ്യാമ്മയുടെ സംരക്ഷണയിലാണ് തൊമ്മച്ചന്‍ വളര്‍ന്നത്. ചെറുപ്പം മുതല്‍ ആത്മീയതയില്‍ തല്പരനായിരുന്ന തൊമ്മച്ചന്‍ വിശുദ്ധരുടെ ജീവിതത്തില്‍ പ്രചോദിതനായി സന്യാസം ആഗ്രഹിച്ചു. വീട്ടിലെ ഏകമകനായിരുന്നതിനാല്‍ സന്യാസജീവിതം സ്വീകരിക്കാന്‍ പരിമിതികളുണ്ടായിരുന്നു.

1856-ല്‍ പുളിങ്കുന്ന് കൂട്ടുമ്മേല്‍ വടക്കേവീട്ടില്‍ അന്നമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്നു മക്കള്‍ ജനിച്ചു. കുടുംബ ജീവിതത്തില്‍ ഉയര്‍ന്ന വെല്ലുവിളികളെ പ്രാര്‍ഥനാ പൂര്‍വം തന്റെയും കുടുംബാംഗങ്ങളുടെയും വിശുദ്ധീകരണത്തിനുപയോഗിച്ചാണ് ഇദ്ദേഹം പുണ്യശ്ലോകനായത്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മൂന്നാം സഭയെക്കുറിച്ചു വായിച്ചറിഞ്ഞാണ് തൊമ്മച്ചന്‍ കുടുംബ ജീവിതക്കാര്‍ക്കും സന്യാസ സഭയില്‍ അംഗമാകാമെന്ന തിരിച്ചറിവു നേടിയത്.

കയര്‍ കെട്ടിയവരുടെ സംഘമെന്ന പേരില്‍ കുടുംബ ജീവിതക്കാര്‍ക്കായി മൂന്നാം സഭയ്ക്കു തൊമ്മച്ചന്‍ തുടക്കംകുറിച്ചു. ഫ്രാന്‍സിസ്‌കന്‍ ജീവിത ശൈലിയുടെ പ്രചാരകനെന്ന നിലയിലാണു തൊമ്മച്ചനെ കേരള അസീസി എന്ന അപരനാമത്തിനര്‍ഹനാക്കിയത്.

1879-ല്‍ ആലപ്പുഴ പൂന്തോപ്പ് പള്ളിയില്‍ തൊമ്മച്ചന്റെ നേതൃത്വത്തില്‍ ധര്‍മവീട് എന്ന അനാഥാലയം നിര്‍മിച്ചു.1889-ല്‍ ബിഷപ് ചാള്‍സ് ലവീഞ്ഞ് ഇദ്ദേഹത്തെ മൂന്നാംസഭയുടെ ശ്രേഷ്ഠനായി നിയമിച്ചു. 1888-ല്‍ ക്ലാരസഭയുടെ ആരംഭത്തിനും ദിവ്യകാരുണ്യ ആരാധനാ സഭയുടെ സ്ഥാപനത്തിനും നിര്‍ണായക പങ്കാണു തൊമ്മച്ചന്‍ വഹിച്ചത്. കുടുംബജീവിതക്കാര്‍ക്കായി തൊമ്മച്ചന്‍ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. 1908 നവംബര്‍ ഒന്നിനു ദിവംഗതനായി.