Friday, May 20, 2011

ഫാ. തോമസ് മൂര്‍: ഹൃദയബന്ധങ്ങളുടെ കെട്ടുറപ്പു തേടിയ സ്‌നേഹനിധിയായ വൈദികന്‍

തോമസ് മത്തായി കരിക്കംപള്ളില്‍

ഹൃദയബന്ധങ്ങളുടെ കെട്ടുറപ്പിനായി എന്നും പരിശ്രമിച്ചിരുന്ന പ്രമുഖ ധ്യാനഗുരുവും പ്രഗത്ഭ പ്രാസംഗികനും സ്‌നേഹനിധിയായ സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു പരേതനായ ഫാ.തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ (75). യുവജനക്ഷേമ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള ഫാ.തോമസ് മൂര്‍ കുട്ടനാടിന്റെ സമഗ്രവികസനത്തിന് അഹോരാത്രം പ്രവര്‍ത്തിച്ചിട്ടുള്ള വൈദികന്‍ കൂടിയാണ്. അയല്‍ക്കൂട്ടങ്ങള്‍, മൈത്രീ ഭവനങ്ങള്‍, പ്രകൃതിജീവനം, കൃഷി, മത്സ്യംവളര്‍ത്തല്‍, സ്വാശ്രയപദ്ധതികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കെല്ലാം ഫാ.തോമസ് മൂര്‍ മുന്‍നിരയിലായിരുന്നു.

വികസനത്തിനു യുവനേതൃത്വം, യുവഗ്രാം, അക്ഷരവും ഭക്ഷണവും, കുട്ടനാട് കാത്തലിക് അസോസിയേഷന്‍ (കെസിഎ), കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്), സമഗ്രവികാസ്, തിലാപ്പിയ കുളങ്ങള്‍, ദര്‍ശനപുരം, അമ്മയും കുഞ്ഞും, ജീവധാര, പ്രകാശം, ദര്‍ശനവാഹിനി, ഗ്രീന്‍സ് ആലപ്പി, ഗൂരുകുലം, കാത്തലിക് ഫോറം തുടങ്ങിയ ബഹുമുഖങ്ങളായ അനേകം സേവന രംഗങ്ങള്‍ക്ക് ഫാ.തോമസ് മൂര്‍ വേദിയൊരുക്കിയിട്ടുണ്ട്.

ജീവിതം അര്‍ഥവര്‍ത്താകാന്‍ വേണ്ടുന്ന കാര്യങ്ങള്‍ ഫാ.തോമസ് മൂര്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: എവിടേയും നവമായ കാര്യങ്ങള്‍ വിജയപ്രദമായി നിര്‍വഹിക്കാന്‍ കഴിഞ്ഞാല്‍, പ്രതിബന്ധങ്ങളേയും എതിര്‍പ്പുകളേയും ചെറുത്തു തോല്പിക്കാന്‍ കഴിഞ്ഞാല്‍, ശരിയുടെ ഭാഗമായിരിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍, ചിലപ്പോഴെങ്കിലും ഒറ്റപ്പെട്ടുപോകുന്ന അവസരമുണ്ടായാല്‍ ജഗദീശന്‍ ഇറങ്ങിവന്ന് തുണയ്ക്കുന്നതു അനുഭവിക്കാന്‍ കഴിഞ്ഞാല്‍, കാലവും കഴിവും സിദ്ധിയും അനുസരിച്ച് എന്തെങ്കിലും ചെയ്തുകൊണ്ടിരുന്നാല്‍, സ്വീകരിക്കുന്നതിനേക്കാള്‍ കൊടുക്കുന്നതിനു കഴിഞ്ഞാല്‍, മനസിന്റെ മിടിപ്പുകള്‍ യുവത്വമുള്ളതായിരുന്നാല്‍, മരിക്കാനും ജീവിക്കാനും ഒരുപോലെ മനസായിരുന്നാല്‍, ആരേയും മനസറിഞ്ഞു നോവിക്കാതിരുന്നാല്‍ മറ്റുള്ളവര്‍ക്കു വേണ്ടി എന്നു പ്രഖ്യാപിക്കുന്ന ജീവിതം പ്രയോജനപ്രദമാകും.

'വികസനം ഉദരത്തിലല്ല, തലയിലാണ് സംഭവിക്കേണ്ടത്' എന്ന സന്ദേശം കുട്ടനാട്ടിലെ ഗ്രാമ പഞ്ചായത്തുകള്‍ തോറും ആളുകളെ വിളിച്ചുകൂട്ടി വ്യക്തികളേയും കുടുംബങ്ങളേയും ബോധവത്കരിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താനും കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്)-ക്കു കഴിഞ്ഞു.

അഞ്ചുവര്‍ഷം കൊണ്ട് കുട്ടനാട്ടിലെ 22 സ്‌കൂളുകളില്‍ നിന്ന് ജാതി, മത ഭേദമെന്യേ മികവുകാട്ടിയ നാനൂറു വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്കിയ പദ്ധതിയാണ് 'യുവഗ്രാം'. പാഠ്യവിഷയങ്ങളില്‍ പ്രത്യേക കോച്ചിങ്, വിനോദ-പഠന യാത്രകള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായിരുന്നു. പരിശീനപദ്ധതിയിലുണ്ടായിരുന്നവര്‍ ഇപ്പോള്‍ ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.

'അക്ഷരവും ഭക്ഷണവും' പദ്ധതി അഞ്ചാം സ്റ്റാന്‍ഡാര്‍ഡ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സാക്ഷരതാ പരിപാടിയായിരുന്നു. 'ഒന്നാം ക്ലാസ് ഒന്നാം തരമാക്കുക' എന്നതായിരുന്നു ആദ്യലക്ഷ്യം. സര്‍ക്കാര്‍ ഡിപിഇപിയൊക്കെ ആരംഭിക്കുന്നതിനു മുമ്പുള്ള അടിസ്ഥാന കാല്‍വയ്പ്. ആലപ്പുഴ കടപ്പുറത്തെ കുട്ടികള്‍ക്കായുള്ള ഈ പദ്ധതി പത്തു വര്‍ഷം നീണ്ടു. പദ്ധതിയില്‍ പഠിക്കാനെത്തിയ കുഞ്ഞുങ്ങളെ കേരളത്തിലെ മിക്കസ്ഥലങ്ങളും കൊണ്ടുക്കാണിച്ചു.

കാര്‍മെലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ) തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് അംഗമാണ് ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ. ജനനം 1936 മേയ് 10. പ്രഥമ വൃതവാഗ്ദാനം 1957 മേയ് 19. പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയും 1953 മേയ് 17. നിലവില്‍ ആലപ്പുഴ കൈതവന ദര്‍ശനപുരം മല്‍പാന്‍ തോമസ് പോരൂക്കര ഗാര്‍ഡന്‍സ് ദര്‍ശനവീട് പ്രീഫെക്ട്.

മുപ്പത്തിമൂന്നാം വയസില്‍ മാന്നാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രയോര്‍ ആയി. സിഎംഐ സഭയുടെ തിരുവനന്തപുരം പ്രവിശ്യ വികാര്‍ പ്രൊവിന്‍ഷ്യാള്‍, കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി, യുവദീപ്തി സ്ഥാപക ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. ചമ്പക്കുളം, കരിക്കാട്ടൂര്‍, ചെത്തിപ്പുഴ, പാലമ്പ്ര, ആലപ്പുഴ തുടങ്ങിയ കൊവേന്തകളില്‍ പ്രവര്‍ത്തിച്ചു. ദീപിക ദിനപത്രത്തില്‍ അഞ്ചു വര്‍ഷം പരസ്യ, സര്‍ക്കുലേഷന്‍ മാനേജര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ ബോംബെ പ്രതിനിധിയുമായിരുന്നിട്ടുണ്ട്.

'കുറെ നുറുങ്ങു കാര്യങ്ങള്‍' എന്ന ആത്മകഥ 2004-ല്‍ പ്രസിദ്ധീകരിച്ചു. ആന്‍ഞ്ചലിക്കും സര്‍വകലാശാലയില്‍ ഗ്രാമപുനര്‍നിര്‍മാണത്തില്‍ കോഴ്‌സ് പാസായി. ഇറ്റലി, വത്തിക്കാന്‍, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ പുതുച്ചിറയ്ക്കല്‍ പരേതരായ സ്‌കറിയയുടേയും ക്ലാരമ്മയുടേയും മകനാണ് ഫാ.തോമസ് മൂര്‍. സഹോദരങ്ങള്‍: പരേതനായ ജോസഫ് സ്‌കറിയ (ഡെറാഡൂണ്‍), അച്ചാമ്മ തോമസ് പോളച്ചിറ (പായിപ്പാട്), എസ്.ബേബി കരിക്കംപള്ളില്‍ (ചെക്കിടിക്കാട്), പരേതനായ ജോണ്‍ സ്‌കറിയ (കാനഡ), ഡോ.സ്‌കറിയ സക്കറിയ (ചങ്ങനാശേരി), ജയിംസ് സ്‌കറിയ(യുഎസ്എ).

എറണാകുളം മരട് ലേക്‌ഷോര്‍ ആശുപത്രിയില്‍ 2011 മേയ് 20-നു പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു. ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 2011 മേയ് 21-നു ശനിയാഴ്ച രാവിലെ ഒന്‍പതിനു ആലപ്പുഴ കൈതവന ദര്‍ശനപുരത്തുള്ള ദര്‍ശനവീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പതിനൊന്നിനു ചങ്ങനാശേരിയിലേക്കു കൊണ്ടുപോകുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് 2.30-ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ (കൊവേന്ത ആശ്രമം) സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. (പോസ്റ്റ് 2011 മേയ് 20)

No comments:

Post a Comment