Tuesday, December 20, 2011

കെ.റ്റി.മത്തായി: നീതിയുടെ മാര്‍ഗത്തിലൂടെ മുന്നോട്ടു പോയ പ്രഗത്ഭ അഭിഭാഷകന്‍

  • ഫുള്‍ കോര്‍ട്ട് റഫറന്‍സ് നടത്തി
  • അനേകം സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവ്
  • എല്ലാ കോടതി നടപടികളും  നിര്‍ത്തിവച്ചു 
  • സംഘടനകളും സ്ഥാപനങ്ങളും അനുശോചിച്ചു
നീതിയുടെ മാര്‍ഗത്തിലൂടെ മാത്രം മുന്നോട്ടുപോയ പ്രഗത്ഭ സിവില്‍ അഭിഭാഷകനായിരുന്നു കെ.റ്റി.മത്തായിയെന്നു ആലപ്പുഴ ജില്ലാ ജഡ്ജി പി.സോമരാജന്‍. നിര്യാതനായ പ്രമുഖ അഭിഭാഷകന്‍ കരിക്കംപള്ളില്‍ കെ.റ്റി.മത്തായിയുടെ അനുസ്മരണാര്‍ഥം സംഘടിപ്പിച്ച ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ജില്ലാ ജഡ്ജി. അന്‍പതിലേറെ വര്‍ഷം ആലപ്പുഴ, ചേര്‍ത്തല കോടതികളില്‍ പ്രാക്ട്ടീസ് നടത്തിയ കെ.റ്റി.മത്തായി അനേകം സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായിരുന്നു. കുട്ടനാട്ടില്‍ നിന്നുള്ള ആദ്യകാല അഭിഭാഷകരില്‍ മുന്‍പന്തിയിലാണ്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നിട്ടുണ്ട്.

ജില്ലാ കോടതി മെയിന്‍ ഹാളില്‍ നടത്തിയ ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ ജില്ലാ കേന്ദ്രത്തിലെ ജഡ്ജിമാര്‍, മജിസ്‌ട്രേറ്റുമാര്‍, മുന്‍സിഫുമാര്‍, അഭിഭാഷകര്‍, കോടതി സ്റ്റാഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.പി.റോയ്, ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ സി.വി.ലുമുംബ, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ടി.എസ്.അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു എല്ലാ കോടതി നടപടികളും ഒരു മണിക്കൂര്‍ നേരത്തേക്കു അനുശോചനാര്‍ഥം നിര്‍ത്തിവച്ചു.

അര നൂറ്റാണ്ടിലേറെ നിയമരംഗത്തു നിറഞ്ഞു നിന്ന അഡ്വ.കെ.റ്റി.മത്തായിയുടെ നിര്യാണത്തില്‍ ആലപ്പുഴ ബാര്‍ അസോസിയേഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, സഹൃദയ ആശുപത്രി, വൈഎംസിഎ, സിവൈഎംഎ, എലൈവ്, കേരള സ്‌റ്റേറ്റ് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍, കേരള സ്‌റ്റേറ്റ് ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍, കുട്ടനാട് കാത്തലിക് അസോസിയേഷന്‍, തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബയോഗം തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും അനുശോചിച്ചു.

കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍, മുന്‍ എംപി ഡോ.കെ.എസ്.മനോജ്, മുന്‍ എംഎല്‍എ എ.എ.ഷുക്കൂര്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

അഡ്വ. കെ.റ്റി.മത്തായിയുടെ നിര്യാണത്തെത്തുടര്‍ന്നു അനുശോചനം രേഖപ്പെടുത്താന്‍ ആലപ്പുഴ ജില്ലാ കോടതിയില്‍ നടത്തിയ ഫുള്‍ കോര്‍ട്ട് റഫറന്‍സിന്റെയും മറ്റും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതില്‍ ഏതാനും ചിലതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

No comments:

Post a Comment