Thursday, January 26, 2012

റവ.ഡോ.കെ.സി.ജോര്‍ജിന്റെ വിദ്യാര്‍ഥിയായിരുന്ന ഡോ.പി.കെ.ഗോപാലിന് പത്മശ്രീ

ദ്രാസ് (ഇപ്പോള്‍ ചെന്നൈ) ലയോള കോളജില്‍ റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്‌ജെയുടെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റി്ല്‍ വിദ്യാര്‍ഥിയായിരുന്ന ഡോ.പി.കെ.ഗോപാലിന് (ജനനം 1941 മേയ് 13) പത്മശ്രീ. 1972-74 കാലഘട്ടത്തില്‍ ഗോപാല്‍ എംഎസ്ഡബ്‌ള്യു വിദ്യാര്‍ഥിയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിനാണ് ഗോപാലിന് 2012-ലെ 77 പത്മശ്രീ അവാര്‍ഡുകളിലൊന്നിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡുകളാണ് പത്മ അവാര്‍ഡുകള്‍. എല്ലാ വര്‍ഷവും റിപ്പബഌക് ദിനത്തിനു തലേ ദിവസം കേന്ദ്ര ആഭ്യന്തര വകുപ്പാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. 63-ാം റിപ്പബഌക് ദിനമായ 2012 ജനുവരി 26-ന്റെ തലേന്നാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. രാഷ്ടപതി ഭവനില്‍ മാര്‍ച്ച്/ഏപ്രിലില്‍ ഇന്ത്യന്‍ പ്രസിഡന്റ് അവാര്‍ഡുകള്‍ നല്കും.

ഫീനിക്‌സ് പക്ഷിയെപ്പോലുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് ഡോ.പി.കെ.ഗോപാലിന്റേത്. പത്തൊന്‍പതാം വയസില്‍ കുഷ്ഠരോഗം കണ്ടെത്തിയെങ്കിലും അതില്‍ ഭയപ്പെടാതെ സ്വന്തം സ്വപ്‌നങ്ങളുമായി മുന്നോട്ടുപോയി. പന്ത്രണ്ടാം വയസില്‍ ശരീരത്ത് രോഗത്തിന്റെ പാടുകള്‍ കണ്ടിരുന്നുവെങ്കിലും അതു തിരിച്ചറിഞ്ഞിരുന്നില്ല. കോളജില്‍ പഠിക്കുമ്പോഴാണ് രോഗനിര്‍ണയം നടത്തിയത്. തുടര്‍ന്നു സര്‍ക്കാര്‍ കുഷ്ഠരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കിടന്നാണ് പഠിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞു ഡിസ്ചാര്‍ജു ചെയ്തപ്പോള്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദം സമ്പാദിച്ചിരുന്നു.

കുഷ്ഠരോഗബാധിതര്‍ക്കു വേണ്ടി നാലു പതിറ്റാണ്ടിലേറെ കാലമായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ എഴുപത്തിയൊന്നാം വയസ്സില്‍ സാമൂഹ്യസേവന രംഗത്ത് കുഷ്ഠരോഗ ബാധിതരുടെ രക്ഷകനായി ഡോ.ഗോപാല്‍ മാറിക്കഴിഞ്ഞു. വിവാഹിതന്‍, ഒരു മകള്‍.

ചികിത്സിച്ചു മാറ്റാവുന്നതാണ് കുഷ്ഠരോഗമെന്നു ആള്‍ക്കാരെ ഡോ.ഗോപാല്‍ ഓര്‍മ്മിപ്പിക്കുന്നു. മരുന്നുകള്‍ സ്വതന്ത്രമായി ലഭ്യമാണ്. രോഗികളോടു സമൂഹം വിവേചനം കാട്ടുന്നത് അവസാനിപ്പിക്കണമെന്നും ഗോപാല്‍ അഭ്യര്‍ഥിക്കുന്നു.

ഈറോഡില്‍ 1941-ലാണ് നെയ്ത്തുകാരുടെ കുടുംബത്തില്‍ ഗോപാലിന്റെ ജനനം. കലൈമഗള്‍ കല്‍വി നിലയത്തിലും സെന്‍ഗുതര്‍ ഹൈസ്‌കൂളിനും സ്‌കൂള്‍ പഠനം. ഈറോഡിലെ സി.എന്‍.മഹാജന കോളജില്‍ നിന്നു എക്കണോമിക്‌സില്‍ ബിരുദം. 1969-ല്‍ കുംഭകോണം സേക്രഡ് ഹാര്‍ട്ട് ലെപ്രസി സെന്ററില്‍ സാമൂഹ്യ പ്രവര്‍ത്തകനായി ജോലി. തുടര്‍ന്നാണ് ലയോള കോളജില്‍ ചേര്‍ന്ന് സോഷ്യല്‍ വര്‍ക്കില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടുന്നത്. പിന്നീട് കുംഭകോണം ലെപ്രസി ഹോസ്പിറ്റലില്‍ റീഹാബിലിറ്റേഷന്‍ ഓഫീസര്‍. 1972-ല്‍ കുഷ്ഠരോഗാശുപത്രിയില്‍ ആദ്യമായി സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചു. ആശുപത്രിയിലെ ഇത്തരമൊരു വകുപ്പ് യോഗ്യതയുള്ള വ്യക്തി നടത്തുന്നത് രാജ്യത്ത് ആദ്യമായായിരുന്നു. 1994-ല്‍ റാഞ്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റീഹാബിലിറ്റേഷനില്‍ പിഎച്ച്ഡി ഡിഗ്രി കരസ്ഥമാക്കി.

ഡോ. ഗോപാലിന്റെ പ്രവര്‍ത്തന ഫലമായി കുഷ്ഠരോഗ ബാധിതരെ തുണയ്ക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഐഡിയ (ഇന്റഗ്രേഷന്‍, ഡിഗ്നിറ്റി ആന്‍ഡ് ഇക്കണോമിക് അഡ്‌വാന്‍സ്‌മെന്റ്) ബ്രസീലില്‍ ആരംഭിച്ചു. നിലവില്‍ ഐഡിയ ഇന്ത്യയുടെ പ്രസിഡന്റ്. രാജ്യത്തെ കുഷ്ഠരോഗ ബാധിതര്‍ക്കു ചെയ്യുന്ന നിസ്വാര്‍ഥ സേവനങ്ങളെ പരിഗണിച്ച് ടോക്കിയോയില്‍ നിന്ന് ഫെസ്‌കോ (ഫൗണ്ടേഷന്‍ ഫോര്‍ ദി എന്‍കറേജ്‌മെന്റ് ഓഫ് സോഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍) അവാര്‍ഡ് ലഭിച്ചു. ജപ്പാന്‍ കേന്ദ്രമായുള്ള നിപ്പോണ്‍ ഫൗണ്ടേഷനില്‍ നിന്ന് പത്തു ലക്ഷം യെന്നിന്റെ കാഷ് പ്രൈസായിരുന്നു അത്. കുഷ്ഠരോഗ ബാധിതരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലിയെക്കൊണ്ട് പാസ്സാക്കിക്കാന്‍ നിപ്പോണ്‍ ഫൗണ്ടേഷനിലൂടെ ഡോ.ഗോപാലിനു സാധിച്ചു.

ഡോ. പി.കെ ഗോപാലിന്റെ വിശദമായ ബയോഡേറ്റ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കരിക്കംപള്ളില്‍ ഫാമിലി ബ്ലോഗിന്റെ ആശംസകളോടെ. 

No comments:

Post a Comment